Tuesday, January 10, 2012

മലയാളിയുടെ അലങ്കരപ്രിയം

കെ.ഡി. ഹരികുമാര്‍
സ്വന്തമായി ഒരു വീട് മലയാളികളില്‍ ഏതൊരാളുടെയും സ്വപ്‌നമാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ തുടങ്ങി സമൂഹത്തിലെ സമ്പന്നന്മര്‍വരെ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തോടു കൂടിയ വീടുകള്‍ നിര്‍മ്മിച്ച് രാപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു വീടെന്ന ആഗ്രഹം പൂവണിയുവാന്‍ എത്ര ത്യാഗങ്ങള്‍ അനുഭവിക്കാനും തയ്യാറാണ്. വീടുകള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും അവ സംരക്ഷിക്കുന്നതില്‍ പ്രത്യേകിച്ച് മലയാളികള്‍ കാണിക്കുന്ന ജാഗ്രത മോടിപിടിപ്പിച്ച് ആകര്‍ഷകമാക്കുന്നതിലുമുണ്ട്.
ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുക്കുന്ന ശ്രദ്ധയോടെയാണ് മിക്കവരും സ്വന്തം വീടിനെ അലംകൃതമാക്കുന്നതിനും ശ്രദ്ധവയ്ക്കുന്നത്്. സാമ്പത്തിക നിലയനുസരിച്ച് ഇക്കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും മലയാളിയുടെ അലങ്കാരഭ്രമം ഓരോ വീട്ടിലും എവിടെയെങ്കിലുമൊക്കെ ദര്‍ശിക്കുവാന്‍ കഴിയും.
ഇന്ന് മിക്ക വീടുകള്‍ക്കും വിസ്തൃതമായ ചുറ്റുപാടുകള്‍ ഉണ്ടാകാറില്ല. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. എന്നിരുന്നാലും വീട് അലങ്കാരത്തില്‍ ആരും പന്നോക്കം പോകാറില്ല.
ഗ്രാമപ്രദേശങ്ങളില്‍ മാത്രമാണ് വിസ്തൃതമായ ചുറ്റുപാടുകളോടു കൂടിയ വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ പൂന്തോപ്പുകള്‍ക്കു തന്നെയാണ് പ്രഥമ പരിഗണന. എന്നാല്‍ നഗരങ്ങളിലും മറ്റും പൂച്ചെടികള്‍ക്കൊപ്പം വീടലങ്കാരത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നായി അലങ്കാരമത്സ്യങ്ങളും, ലൗ ബേര്‍ഡ്‌സും മാറ്റപ്പെട്ടു കഴിഞ്ഞു. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ പോലെ പലനിറത്തിലും വര്‍ണ്ണത്തിലുമുള്ള മത്സ്യങ്ങളോടു കൂടിയ അക്വേറിയങ്ങള്‍ മിക്ക വീടുകളുടെയും അകത്തളങ്ങളില്‍ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞു. വാസ്തു ശാസ്ത്രത്തിലധിഷ്ഠിതമായി നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ അലങ്കാരത്തേക്കാളുപരി മത്സ്യങ്ങള്‍ വീടിന് ഐശ്വര്യമാണെന്ന വിശ്വാസവും മലയാളികള്‍ക്കിടയില്‍ സജീവമായിട്ടുണ്ട്.
അതിഥികള്‍ക്ക് ആകര്‍ഷകത്വം നല്‍കി വീടിന്റെ പൂമുഖത്തുതന്നെ പലരും അക്വേറിയങ്ങള്‍ വയ്ക്കാറുണ്ട്. ചിലര്‍ സുരക്ഷകൂടി കണക്കിലെടുത്ത് വീട്ടിനുള്ളിലാകും വയ്ക്കുക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌യമായി അലങ്കാര മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവന്നതോടെ ഇത്തരം മിനി അക്വേറിയങ്ങള്‍ സജ്ജമാക്കി നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതിനൊപ്പം പുതിയ തൊഴില്‍ മേഖലകൂടി രൂപപ്പെടുകയുണ്ടായി. ഓരോരുത്തരുടെയും വരുമാനത്തിനനുസൃതമായി ഇന്ന് വിപണികളില്‍ അക്വേറിയങ്ങള്‍ ലഭിക്കും. നഗരങ്ങളില്‍ നിന്നും ഇതിന്റെ വ്യാപാരശൃംഖല ഗ്രാമങ്ങളിലേക്കും ചുവടു പിടിച്ചു കഴിഞ്ഞു. പക്ഷിയിനങ്ങ ളില്‍ മുമ്പ് തത്തയും മറ്റുമായിരുന്നു വീടുകളിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് പലതരം നിറങ്ങളോടു കൂടിയ 'ലൗബേര്‍ഡ്‌സ്' എന്നറിയപ്പെടുന്ന ചെറിയ കിളികളാണ് കൗതുകമുണര്‍ത്തി വീടുകളുടെ ഉമ്മറങ്ങളില്‍ പറന്നു കളിക്കുന്നത്. മിക്കപ്പോഴും നിശബ്ദതയിലാണ്ടു കിടക്കാറുള്ള വീടുകളില്‍ എപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കുന്ന ഇവയുടെ സാന്നിധ്യം പുതുമ നല്‍കുന്നു.
ഇവയ്‌ക്കെല്ലാം പുറമേ വളര്‍ത്തു പക്ഷികളുടെ ഇനങ്ങളിലേക്ക് ഗിനിക്കോഴി, ഫാന്‍സി കോഴികള്‍, പ്രാവ് എന്നിവയും കടന്നു വന്നിട്ടുണ്ട്.

No comments:

Post a Comment