Tuesday, January 10, 2012

ദേവഭൂമിയിലൂടെ ഒരു യാത്ര

കെ.ഡി. ഹരികുമാര്‍
ലോകാ: സമസ്തു: സുഖിനോ: ഭവന്തു! എന്ന ആപ്തവാക്യത്തെ മുന്‍ നിര്‍ത്തി കഴിയുന്നവരാണ് ഭാരതീയര്‍. ലോകത്തിനു മുഴുവന്‍ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയുടെ സ്വപ്്‌നമാണ് പൗരാണിക ഗ്രന്ഥങ്ങളില്‍ കൂടി പറഞ്ഞു കേള്‍ക്കുന്ന ഋഷീശ്വരന്‍മാരുടെ പുണ്യഭൂമി ഒരിക്കലെങ്കിലും ദര്‍ശിക്കുകയെന്നത്. ഹിമവാന്റെ പാദങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ദേവനദികളുടെ പണ്യം ഋഷീശ്വര ഭൂമിയില്‍ നിന്നുതന്നെ അനുഭവിക്കുകയെന്നത്് ഓരോ ഭാരതീയന്റെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന വികാരമാണ്. കോണ്‍ക്രീറ്റ് മന്ദിരങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും പ്രകൃതിയുടെ പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന ഗംഗാതടങ്ങളില്‍ കൂടിയുള്ള യാത്ര ഒരു മനുഷ്യായസില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഭൂതിയാണെന്നു പറഞ്ഞാല്‍ ഒരിക്കലെങ്കിലും ഇവിടം കാണാന്‍ ഭാഗ്യം സിദ്ധിച്ചവരാരും കുറ്റപ്പെടുത്തില്ല. ദേവഭൂമിയായി അറിയപ്പെടുന്ന ഈ പ്രദേശങ്ങളില്‍ ഒന്നിലധികം തവണ യാത്ര ചെയ്യുവാനും, ഗംഗയില്‍ ഇറങ്ങി പാപമുക്തി വരുത്തുവാനും അവസരം ലഭിച്ചുവെന്നത് ഒരു ഭാഗ്യമായി കരുതുന്ന വ്യക്തിയാണു ഞാന്‍. വ്യത്യസ്ത വിശ്വാസപ്രമാണങ്ങളില്‍ കഴിയുന്നവര്‍ ഒന്നിച്ചുള്ള യാത്രയിലും ഗംഗയില്‍ ഒന്നിറങ്ങി മുങ്ങിക്കുളിക്കാന്‍ എല്ലാവരും കാണിച്ച ജിജ്ഞാസ ഓരോ മനസ്സിന്റെയുള്ളിലുമുള്ള നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉണര്‍വ്വാണ് പ്രകടിപ്പിക്കപ്പെട്ടത്.ഹരിദ്വാര്‍, ഋഷികേശ്, ബദരിനാഥ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു 2005 - 2006 വര്‍ഷം നടത്തിയത്. ജനപഥങ്ങളില്‍ നിന്നും അകന്ന് ഏകാന്തതയിലൂടെ ആത്മശാന്തി തേടുവാന്‍ ആഗ്രഹിക്കുന്നവരുടെ പുണ്യഭൂമിയാണിവിടം. ഹരിദ്വാറും, ഋഷികേശുമൊക്കെ നഗരവല്‍ക്കരണത്തിലേക്കു കടന്നെങ്കിലും ഗംഗയുടെ സാമീപ്യവും, ക്ഷേത്രങ്ങളിലെ മണിനാദങ്ങളും,വ്യത്യസ്ത തരത്തിലുള്ള ആശ്രമങ്ങളും ഇവിടെ എത്തുന്ന ഏതൊരാളെയും ആകര്‍ഷിക്കും. ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്‍മാരുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രനഗരമാണ് 12 കിലോ മീറ്ററോളം വിസ്തൃതിയുള്ള ഹരിദ്വാര്‍. റോപ്‌വേയില്‍ കൂടി സഞ്ചരിച്ചെത്തുന്ന മാനസദേവി ക്ഷേത്രം ഏറെ ആകര്‍ഷണീയമാണ്. നീല്‍പര്‍വ്വതത്തില്‍ പട്ടാള നിയന്ത്രണത്തിലുള്ള ചണ്ഡീദേവി ക്ഷേത്രം, ദക്ഷമഹാദേവ ക്ഷേത്രം, സപ്തര്‍ഷി ആശ്രമം തുടങ്ങിയവയൊക്കെ ഹരിദ്വാറിന്റെ ആകര്‍ഷണീയ കേന്ദ്രങ്ങളാണ്. പ്രത്യേക സീസണ്‍ ഇല്ലാതെ ഏതുസമയവും വന്നുചേരാവുന്ന സ്ഥലം കൂടിയാണ് ഋഷികേശ്.സംസ്ഥാന പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പത്രപ്രവര്‍ത്തകരുടെ ഈ യാത്ര അപ്‌സരസുകള്‍ വിഹരിക്കുന്ന ദേവഭൂമിയുടെ അനുഭൂതികള്‍ അനുഭവിച്ചറിഞ്ഞുള്ള പഠനയാത്രയായിരുന്നു. സ്വപ്‌നദര്‍ശനങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയായി പോലും വിശേഷിപ്പിക്കാവുന്നതാണ്. കോട്ടയത്തു പിന്നും പതിനാറു പേരും, പത്തനംതിട്ടയില്‍ നിന്നും നാലു പേരുമാണ് ഒന്നരയാഴ്ച നീണ്ടു നിന്ന പര്യടനത്തില്‍ പങ്കാളികളായത്. അളകനന്ദയും, ഭാഗീരഥിയും, ഗംഗയുമടങ്ങുന്ന നദീതട സംസ്‌ക്കാരത്തിന്റെ ഓരങ്ങളില്‍ കൂടിയുള്ള സഞ്ചാരപഥത്തില്‍ നോക്കെത്താ ദൂരത്തുള്ള അഗാധഗര്‍ത്തങ്ങളും, മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പര്‍വ്വതനിരകളുംകണ്‍മുന്‍പില്‍ വന്നെത്തിയപ്പോള്‍ ഭാരതമെന്ന നാടിന്റെ സവിശേഷതകള്‍ ഓരോരുത്തരിലും സ്വന്തം ഭാവനകള്‍ ചിറകുവിടര്‍ത്തുകയായിരുന്നു.എറണാകുളത്തു നിന്നും തീവണ്ടിമാര്‍ഗ്ഗം ആഗ്രയിലെത്തി അവിടെ ഒരു രാത്രി ചിലവഴിച്ച് പ്രേമ ഗോപുരമായി ലോകമെമ്പാടും അറിയപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ബസ്സിലായിരുന്നു ദേവഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്. യു.പി, ഹിമാചല്‍ പ്രദേശ്, ചൈന, നേപ്പാള്‍ അതിര്‍ത്തികളായി വരുന്ന രാജ്യത്തെ 27 -ാമത്തെ സംസ്ഥാനമായി 2000 നവംബറില്‍ രൂപം കൊണ്ട ഉത്തരാഞ്ചല്‍ നേരില്‍ കാണുമ്പോള്‍ ഭാരതത്തിന്റെ പില്‍ഗ്രീം ടൂറിസത്തിന്റെ കേന്ദ്രബിന്ദു ഇവിടംതന്നെയാണെന്ന് ഓരോ യാത്രികനും ബോധ്യപ്പെടും. 92 ശതമാനവും ഹില്‍ ഏറിയാ ആയിട്ടുള്ള ഈ പ്രദേശത്തിന്റെ ഗേറ്റ്‌വേ ആണ് ശ്രേഷ്ഠമായ ഹരിദ്വാര്‍. യാത്രക്കിടയില്‍ കടുത്ത ചൂട് അനുഭവപ്പെട്ടതിനാല്‍ സായാഹ്നത്തില്‍ ഹരിദ്വാറിലെത്തിയ ഉടന്‍തന്നെ ഗംഗയില്‍ മുങ്ങിക്കുളിച്ച് ഊഷ്മളത കൈവരിച്ച ശേഷം ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടു. ഗംഗയിലെ സ്‌നാനത്തിനു ശേഷം ലഭിച്ച നവോന്മേഷം ഉള്ളുതുറന്നു പറയുന്നതിലും സംഘാംഗങ്ങള്‍ മടികാണിച്ചില്ലത്രേ.ഇതിനുശേഷം ഇവിടെ നിന്നും ഋഷികേശിലേക്കു തിരിച്ചു. രാത്രി തന്നെ ത്രിവേണി സംഗമത്തില്‍ പോയി ചിലര്‍ കൈകാല്‍ കഴുകിയും, മറ്റു ചിലര്‍ മുങ്ങിക്കുളിച്ചും സവിശേഷാനുഭൂതി നേടി വിശ്രമസ്ഥലത്തു വന്ന് ശയനം ആരംഭിച്ചു. പിറ്റേന്ന് രാവിലത്തെ പുലര്‍കാല തണുപ്പിനെ അവഗണിച്ച് എല്ലാവരും കുളിച്ച് പ്രഭാതഭക്ഷണം കഴിച്ച് തുടര്‍ യാത്രക്ക് ഒരുങ്ങി. രാംജൂല, ലക്ക്ഷമണ്‍ ജൂല, നിരവധി ആശ്രമങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം പഞ്ചപ്രയാഗുകള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തില്‍ യാത്ര തുടര്‍ന്നു. വിവിധ നദികള്‍ ഗംഗയുമായി സംഗമിക്കുന്നതില്‍ അഞ്ചെണ്ണമാണ് ഹിന്ദുവിശ്വാസപ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നത്. വിഷ്ണു പ്രയാഗ്, നന്ദ പ്രയാഗ്, കര്‍ണ്ണ പ്രയാഗ്, രുദ്രപ്രയാഗ്, ദേവ പ്രയാഗ് എന്നിവയാണ് അവ. കൗസിനിയിലായിരുന്നു രാത്രി കഴിച്ചു കൂട്ടിയത്. ഹിമാലയത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശമാണിവിടം.7816 മീറ്റര്‍ ഉയരമുള്ള നന്ദാദേവി, 7120 മീറ്റര്‍ ഉയരമുള്ള ത്രിശൂല്‍, നന്ദാക്കോട്ട് തുടങ്ങിയ പര്‍വ്വതങ്ങള്‍ മഞ്ഞില്‍ മുങ്ങിനില്‍ക്കുന്നത് വളരെ അടുത്തുകാണുവാന്‍ കഴിയുന്ന പ്രദേശമാണിവിടം. സൂര്യാസ്തമനവും, ഉദയവും നയനാന്ദകരമായി വീക്ഷിക്കുവാന്‍ കഴിയുമെന്നത് കൗസിനിയുടെ പ്രത്യേകതയാണ്. 1929ല്‍ മഹാത്മാ ഗാന്ധി 12 ദിവസം വിശ്രമിച്ച അനാശക്തി ആശ്രമവും ഇവിടെയാണ്. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആശ്രമകേന്ദ്രം പ്രമുഖ പര്‍വ്വതങ്ങളെ വീക്ഷിക്കുവാന്‍ അനുയോജ്യമായ സ്ഥലം കൂടിയാണ്. അതുകൊണ്ടു തന്നെ കൗസിനിയില്‍ എത്തുന്നവരെല്ലാം ഇവിടെ വന്നേ മടങ്ങൂ. ഒരു രാത്രി ഇവിടെ തങ്ങിയശേഷം പിറ്റേന്ന് പ്രഭാതത്തില്‍ സൂര്യേദയം കണ്ട് ഞങ്ങള്‍ പ്രസിദ്ധമായ ജോഷിമഠിലേക്ക് യാത്ര തിരിച്ചു. ദേശീയപാതയാണെങ്കില്‍ കൂടിയും നാട്ടിന്‍പുറങ്ങളിലേ പോലുള്ള വീതിയുള്ള റോഡല്ലിത്. പര്‍വ്വതങ്ങളെ കെട്ടുപിണഞ്ഞു കിടക്കുന്ന റോഡിന്റെ ഒരു വശത്ത് അഗാധ ഗര്‍ത്തങ്ങളും, മറുഭാഗത്ത് ഇപ്പോള്‍ പൊട്ടിവീഴുമെന്ന കണക്കില്‍ നില്‍ക്കുന്ന പാറക്കെട്ടുകളുമാണ്. ഈ യാത്രാവേളയില്‍ ആരും മനസ്സുകൊണ്ട് ദൈവത്തിന്റെ അടുത്തെത്തും.വളരെ അപകടകരമായ ഈ റോഡില്‍ കൂടി വാഹനം ഓടിക്കണമെങ്കില്‍ ഡ്രൈവര്‍മാര്‍ ഋഷികേശില്‍ നിന്നും പ്രത്യേക പാസ്സ് വാങ്ങിയിരിക്കണം.റോഡിന്റെ വശങ്ങളിലെ കൊക്കകളില്‍ ലോറി, ജീപ്പ് തുടങ്ങി പല വാഹനങ്ങളും അപകടത്തില്‍പ്പെട്ട് കിടക്കുന്നതും കാണാനായി. ഏതുസമയവും പാറക്കെട്ടുകള്‍ അടര്‍ന്നു വീഴാവുന്ന സാഹചര്യമായതിനാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഒരു വിഭാഗം രാപകലില്ലാതെ ഈ പാതയോരത്ത് ഉണ്ടാകും. ഞങ്ങളുടെ യാത്രയും ഇടയ്ക്ക് മണിക്കൂറുകളോളം തടസ്സപ്പെട്ടു. അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ പാറക്കൂട്ടങ്ങള്‍ റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടതാണെന്ന് മനസ്സിലായി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി. യാത്രാ തടസ്സം മാറിയതോടെ ചെങ്കുത്തായ മലകളും, ഇറക്കങ്ങളും താണ്ടി നീങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ മലയാളിക്ക് അഭിമാനിക്കാവുന്ന ജോഷിമഠില്‍ എത്തിച്ചേര്‍ന്നു. ബദരിനാഥിന്റെ കവാടമാണ് ജോഷിമഠ്. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യ സ്വാമികള്‍ കാല്‍നടയായി ഭാരതപരിക്രമണം നടത്തിയ സന്ദര്‍ഭത്തില്‍ സ്ഥാപിതമായ മഠങ്ങളില്‍ ഒന്നിവിടെയാണ്. സ്വാമികള്‍ ധ്യാനനിരതനായി ഇരുന്ന വൃക്ഷം ഇന്നും ഇവിടെ ദേവതുല്യമായി പരിപാലിക്കപ്പെടുന്നുണ്ട്. മലയാളികളാണെന്ന് അറിയുമ്പോള്‍ ശങ്കരാചാര്യരുടെ പിന്‍മുറക്കാരാണെന്ന ബഹുമാനത്തോടു കൂടിയാണ് തദ്ദേശവാസികള്‍ പെരുമാറുന്നത്.ഇവിടെ നിന്നും 44 കിലോ മീറ്റര്‍ അകലെയുള്ള ബദരിനാഥിലേക്കും, അവിടെ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഭാരത - ചൈന അതിര്‍ത്തിയായ മന്നയിലേക്കും പോകാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നെങ്കിലും സൈനിക അനുമതി ലഭിക്കാതെ വന്നതിനാല്‍ സാധിച്ചില്ല. കനത്ത മഞ്ഞുവീഴ്ചമൂലം റോഡ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സൈന്യം തുടര്‍യാത്ര വിലക്കിയത്. തുടര്‍ന്ന് നരസംഹ ക്ഷേത്രം, ദുര്‍ഗ്ഗാ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി.പിന്നീട് രാജ്യത്തെ രണ്ടാമത്തെ ഉയരംകൂടിയ റോപ്പ്‌വേയില്‍ കൂടി മഞ്ഞുപാളികള്‍ നിറഞ്ഞു നില്‍ക്കുന്ന പര്‍വ്വതനിരകളിലേക്കൊരു യാത്ര. ഒരു സമയം 25 പേരുമായാണ് ഉയരങ്ങളിലേക്കുള്ള യാത്ര. ഇത് പേടിപ്പെടുത്തുന്നതും ഒപ്പം അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ചെറുചൂളമരങ്ങളും, പൈന്‍മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന കുന്നുകളും, നിരപ്പായ പ്രദേശങ്ങളും മഞ്ഞില്‍പുതച്ചു നില്‍ക്കുകയായിരുന്നു. മെത്തവിരിച്ചിട്ടിരിക്കുന്നതു പൊലുള്ള മഞ്ഞുപാളികള്‍ക്കു മുകളില്‍കൂടി ആര്‍ത്തുരസിച്ച്, പഞ്ഞിപോലെ കിടക്കുന്ന മഞ്ഞുകട്ടകള്‍ വാരിയെറിഞ്ഞ് മണിക്കൂറുകളോളം ചിലവഴിച്ച് റോപ്പ്‌വേയില്‍ തന്നെ വീണ്ടും ജോഷിമഠിന്റെ മടിത്തട്ടിലേക്കു മടങ്ങി. കയറിപ്പോകുന്നതിനേക്കാള്‍ ഭയാനകമാണ് ഇറങ്ങിവരവ്. സൂര്യകിരണങ്ങളേറ്റ് തിളങ്ങി നില്‍ക്കുന്ന മഞ്ഞുനിറഞ്ഞ പര്‍വ്വതനിരകളില്‍ നിന്നും കണ്ണെടുക്കാതെ ഞങ്ങളെ ഇവിടെ എത്തിച്ച ബസ്സില്‍തന്നെ മടക്കയാത്ര ആരംഭിച്ചു നഗരസാമിപ്യം നിറഞ്ഞു നില്‍ക്കുന്ന മുസ്സോറിയിലേക്ക്. രാജ്യത്തെ ഐ.എ.എസ് സെലക്ഷന്‍ ലഭിക്കുന്നവരുടെ പരിശീലന കേന്ദ്രമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലയിലാണ് സാധാരണ ജനങ്ങള്‍ക്കിടയില്‍ മുസ്സോറി അറിയപ്പെടുന്നത്. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും 6600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മുസ്സോറി മനസ്സിനെ ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രം തന്നെയാണ് . ഇവിടെ നിന്നും ഉത്തരാഞ്ചലിന്റെ തലസ്ഥാനമായ ഡെറാഡൂണിലൂടെ തടാകങ്ങളുടെ നഗരമായ നൈനിറ്റാളിലേക്കാണ് നീങ്ങിയത്. സന്ധ്യയോടടുത്ത് എത്തി. വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ശരീരത്തെ തണുപ്പ് വലയം ചെയ്തു. മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിരുന്ന ഹോട്ടലിലെത്തി ഗ്രൂപ്പ് തിരിഞ്ഞ് മുറികള്‍ തരപ്പെടുത്തി രാത്രികാഴ്ചകള്‍ക്കായി ഇറങ്ങി. ഹോട്ടലിനു മുന്നിലെ വിശാലമായ റോഡിനപ്പുറം സ്ഥിതിചെയ്യുന്ന നൈനിതടാകം മനസ്സിന് കുളിര്‍മ നല്‍കുന്നതായിരുന്നു. കാറൂണ്‍ മലകളാല്‍ ചുറ്റപ്പെട്ട നൈനിറ്റാളില്‍ ചെറുതും, വലുതുമായ എട്ടോളം തടാകങ്ങളാണുള്ളത്. സമയക്കുറവു കൊണ്ട് ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. നൈനാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ഇതിനിടയില്‍ സാധിച്ചു. വിനോദ സഞ്ചാരികളുടെ ഈ സ്വപ്‌നഭൂമിയിലെ വലിയ തടാകം ഭീം താള്‍ ആണ്. ഒരു രാത്രി ചെലവഴിച്ച് ഇവിടെ നിന്നും യാത്രപുറപ്പെട്ടത് പൈന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പ്രദേശത്തു കൂടിയാണ്. ഹെയര്‍പിന്‍ വളവുകളോടു കൂടിയ റോഡിലൂടെയുള്ള യാത്ര ഉയരങ്ങളിലേക്കെത്തുമ്പോള്‍ നൈനിറ്റാളിന്റെ മനോഹാരിത കൂടിവരികയായിരുന്നു. യാത്രാ മദ്ധ്യേ ഇന്ത്യന്‍ മിലിട്ടറിയുടെ പരിശീലന കേന്ദ്രവും കാണുവാന്‍ കഴിഞ്ഞു. എന്നാല്‍ ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കിലോമീറ്ററുകള്‍ പിന്നിട്ടെത്തിയത് ലോകപ്രസിദ്ധ വന്യമൃഗ സങ്കേതമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ്. നാലു ജീപ്പുകളിലായി പാര്‍ക്കിനുള്ളിലേക്ക് യാത്ര തിരിച്ചു. നിര്‍ഭാഗ്യവശാല്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന യാത്രക്കിടയിലൊന്നും വന്യമൃഗങ്ങളെ കാര്യമായി കാണാന്‍ കഴിഞ്ഞില്ല. ഒരു രാത്രി ചെലവഴിച്ചാല്‍ കാഴ്ചകള്‍ ആസ്വാദ്യകരമാകുമെന്നറിഞ്ഞെങ്കിലും സമയപരിമിധി അതിനനുവദിച്ചില്ല.പാര്‍ക്കില്‍ നിന്നും പുറത്തെത്തി യാത്ര തുടര്‍ന്നു, ഇവിടെ നിന്നും ഒരുരാത്രി മുഴുവന്‍ ചെലവഴിച്ചുള്ള യാത്ര രാജ്യത്തിന്റെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിലേക്കായിരുന്നു. നേരം പുലരാറായപ്പോഴേക്കും ചാറ്റല്‍മഴയും തണുപ്പും ഇടകലര്‍ന്ന ഇന്ദ്രപ്രസ്ഥ നഗരിയില്‍ എത്തിച്ചേര്‍ന്നു. മുന്‍കൂട്ടി നിശ്ചയിച്ച ഹോട്ടലിലെ മുറികളില്‍ കയറിപ്പറ്റി യാത്രാക്ഷീണം തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും. പിന്നീട് രണ്ടുദിനം മാത്രമാണ് ന്യൂ ദല്‍ഹിയെന്ന തലസ്ഥാന നഗരിയില്‍ ചെലവഴിക്കാനുള്ളത്. മെട്രോ നഗരം ചുറ്റിയടിക്കുന്നതിനും, കൂട്ടുകാരെയും മറ്റും സന്ദര്‍ശിക്കുന്നതിനും മറ്റുമായി ഗ്രൂപ്പു തിരിഞ്ഞുള്ള യാത്രകള്‍ ആരംഭിച്ചു. ഇതിനിടയില്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ കഴിയും വിധത്തില്‍ പാര്‍ലമെന്റ് മന്ദിരവും, രാഷ്ട്രപതി ഭവനും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. രാഷ്ട്രപതി മന്ദിരത്തിലെ കുട്ടികളുടെ വിജ്ഞാനപ്രദമായ ലൈബ്രറിയും, മുഗള്‍ ഗാര്‍ഡനും എന്നും ഓര്‍മ്മകള്‍ സമ്മാനിക്കുന്നതായിരുന്നു. ഒന്നരയാഴ്ച കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഓര്‍മ്മകള്‍ കുടുംബാംഗങ്ങളും, കൂട്ടുകാരുമായി പങ്കുവെക്കുവാന്‍ കഴിയുന്ന തരത്തില്‍ വിവിധതരത്തിലുള്ള പര്‍ച്ചയിസിംഗ് നടത്തിയാണ് മലയാളത്തിന്റെ മണ്ണിലേക്കുള്ള മടക്കയാത്ര.

No comments:

Post a Comment